Feature Stories
news

ഗ്രാമീണതയുടെ ഹൃദയതാളമായി 18 വർഷങ്ങൾ

ഗ്രാമീണതയുടെ ഹൃദയതാളമായി 18 വർഷങ്ങൾ

വിശ്വസ്തതയുടെ പര്യായമായി നാടിന്റെ സ്പന്ദനമറിഞ്ഞ്, സാധാരണക്കാരന്റെ നെഞ്ചിടിപ്പുകൾക്ക് ശബ്ദമേകിയുള്ള ഗ്രാമിക ന്യൂസിന്റെ പ്രയാണം പതിനെട്ടാം വയസ്സിലേക്ക് കടക്കുകയാണ്. നീതികേടുകൾക്കെതിരെ പടവാളുയർത്തിയ പതറാത്ത നാളുകൾ; ഗ്രാമവഴികളിലെ കൊച്ചു സന്തോഷങ്ങളും വലിയ സങ്കടങ്ങളും നാടിന്റെ പൊതുമനസ്സിലേക്ക് പകർന്നുനൽകിയ അവിസ്മരണീയമായ പതിനെട്ട് ആണ്ടുകൾ. ഈ 18-ാം വാർഷിക വേളയിൽ ഞങ്ങളെ നെഞ്ചിലേറ്റിയ എല്ലാ പ്രിയ പ്രേക്ഷകർക്കും ഹൃദയം നിറഞ്ഞ നന്ദി!

അതിജീവനത്തിന്റെയും ജനകീയ പോരാട്ടങ്ങളുടെയും തനിമയാര്‍ന്ന ഈ ഓര്‍മ്മവഴികളിലേക്ക് തിരിഞ്ഞുനോക്കുമ്പോള്‍, ആത്മാഭിമാനത്തോടെയും ആത്മവിശ്വാസത്തോടെയും ഞങ്ങള്‍ക്ക് പറയാന്‍ കഴിയുംഇത് കേവലം വാര്‍ത്തകളുടെ പ്രസരണമല്ല, മറിച്ച് ജനഹൃദയങ്ങളെ ചേര്‍ത്തു വെച്ചുള്ള ഒരു ആത്മബന്ധത്തിന്റെ കഥയാണ്.പതിനെട്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ്, നിങ്ങളുടെ സ്വീകരണമുറികളിലെ ടെലിവിഷന്‍ സ്‌ക്രീനുകളിലൂടെ ഒരു കൊച്ചു ചാനലായി തുടക്കം കുറിച്ചതാണ് ഗ്രാമിക ന്യൂസ്. സാങ്കേതികവിദ്യയും കാലവും മാറിയപ്പോള്‍, മാറ്റത്തിന്റെ കൊടുങ്കാറ്റിനൊപ്പം സഞ്ചരിക്കാന്‍ ഗ്രാമികയും തയ്യാറായി.

അങ്ങനെ സ്വീകരണമുറികളില്‍ മാത്രം നിങ്ങളുടെ വിരല്‍ത്തുമ്പിലെ ഡിജിറ്റല്‍ ലോകത്തേക്ക് ഗ്രാമിക ചുവടുവെച്ചു. കാലത്തിനനുസരിച്ച് മാധ്യമ ശൈലികളും സാങ്കേതികവിദ്യയും മാറിമറിഞ്ഞപ്പോഴും, മാറ്റമില്ലാതെ തുടര്‍ന്നത് ഒന്നുമാത്രമാണ്‌നിങ്ങള്‍ ഞങ്ങളില്‍ അര്‍പ്പിച്ച അചഞ്ചലമായ വിശ്വാസം.

കൂണുപോലെ മുളച്ചുപൊന്തുന്ന ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ കാലമാണ് ഇത്. ലൈക്കുകള്‍ക്കും കാഴ്ചക്കാരെ കൂട്ടാൻ വേണ്ടി വ്യാജ വാര്‍ത്തകളും അര്‍ദ്ധസത്യങ്ങളും പടച്ചുവിടുന്ന പ്രതിഭാസം ചുറ്റും പെരുകുമ്പോളാണ് ഗ്രാമിക ന്യൂസ് വ്യത്യസ്തമാകുന്നത്. 'വാക്കുകളില്‍ മാത്രമല്ല, പ്രവൃത്തിയിലാണ് ഞങ്ങളുടെ വിശ്വാസ്യത

വ്യക്തമായ അന്വേഷണങ്ങളിലൂടെ സത്യം വേര്‍തിരിച്ചെടുത്ത് ജനങ്ങള്‍ക്ക് മുന്നില്‍ എത്തിക്കാന്‍ ഗ്രാമിക എന്നും പ്രതിജ്ഞാബദ്ധമായിരുന്നു. ആധികാരികതയും വിശ്വാസ്യതയും മുഖമുദ്രയാക്കിയ മാധ്യമപ്രവര്‍ത്തനം അവകാശപ്പെടല്‍ മാത്രമല്ല . ഈ പതിനെട്ട് വര്‍ഷവും അത് അനുഭവവേദ്യമാക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. ഗ്രാമിക എന്നും സാധാരണക്കാരന്റെ പടവാളായിരുന്നു. വരേണ്യവര്‍ഗ്ഗത്തിന്റെ ശബ്ദങ്ങള്‍ മാത്രം കേള്‍ക്കുന്ന മാധ്യമലോകത്ത്, അരികുവല്‍ക്കരിക്കപ്പെട്ടവരുടെ നീതിക്കായുള്ള പോരാട്ടങ്ങള്‍ക്ക് മുന്നില്‍നില്‍ക്കാന്‍ ഗ്രാമിക ഒരിക്കലും മടിച്ചില്ല.കേബിള്‍ ടി വി ഓപ്പറേറ്റേഴ്സ് അസോസിയേഷനാണ് ചാനലിന്റെ ചാലക ശക്തിഎന്നും കക്ഷി രാഷ്ട്രീയ ഭേദമില്ലാതെ എന്നും ജനങ്ങള്‍ക്കൊപ്പമാണ് ചാനല്‍ നില്‍ക്കുന്നതെന്ന് ഗ്രാമിക മാനേജിങ് ഡയറക്ടര്‍ കെ രാജേഷ് മമ്പറം പറഞ്ഞു. കൊടിയുടെ നിറമോ രാഷ്ട്രീയ വേര്‍തിരിവുകളോ നോക്കാതെ, ജനങ്ങളുടെ കണ്ണീരിനും സങ്കടങ്ങള്‍ക്കും പരിഹാരം കാണാന്‍ ഗ്രാമിക മുന്നിട്ടിറങ്ങി.

അധികാരവര്‍ഗ്ഗത്തിന്റെ ഉറക്കം കെടുത്തുന്ന വാഗ്‌ധോരണികളല്ല, മറിച്ച് നാടിന്റെ നന്മയ്ക്കായുള്ള കൃത്യമായ സാമൂഹിക ഇടപെടലുകളാണ് ഗ്രാമികയുടെ ശക്തി.ഒരു തിരിഞ്ഞുനോട്ടത്തില്‍ വ്യക്തമായി കാണാം ഈ നാട് ഗ്രാമികയ്ക്ക് നല്‍കിയ വന്‍ അംഗീകാരം. അത് ഒരു കേവല ഡിജിറ്റല്‍ മാധ്യമത്തിനുള്ള പ്രശംസയല്ല, മറിച്ച് തങ്ങളെ ഒറ്റുകൊടുക്കാത്ത, സത്യത്തിന് വേണ്ടി മാത്രം നിലകൊള്ളുന്ന ഒരു മാധ്യമത്തോടുള്ള സ്‌നേഹമാണ്. പതിനെട്ടാം വാര്‍ഷികത്തിന്റെ ഈ ശുഭവേളയില്‍, ഗ്രാമികയുടെ ഓരോ പ്രവര്‍ത്തകനും ഒരേ മനസ്സോടെ വീണ്ടും പ്രഖ്യാപിക്കുന്നു: 'ഇനിയും ഞങ്ങള്‍ പോരാടും, സാധാരണക്കാരന്റെ ശബ്ദമായി, സത്യത്തിന്റെ കാവലാളായി...'ഞങ്ങളെ നെഞ്ചിലേറ്റിയ എല്ലാ പ്രിയ പ്രേക്ഷകര്‍ക്കും, അഭ്യുദയകാംക്ഷികള്‍ക്കും ഒരിക്കൽ കൂടി ഹൃദയം നിറഞ്ഞ നന്ദി!

Written by

Gramika Team

August 15, 2026

Enjoyed this story?

Share it with others

Keep reading

Explore more feature stories