Author
Gramika Team
Published
April 13, 2026

കാലം കീഴടക്കിയ ശബ്ദം: ആശ ഭോസ്‌ലെയുടെ അനന്ത സ്വരലഹരി
ഇന്ത്യൻ ചലച്ചിത്ര ലോകത്തെ ഏറ്റവും വൈവിധ്യമാർന്നതും പ്രശസ്തവുമായ ആ ശബ്ദം ഇനി ഓർമ്മകളിലേക്ക്. ഇതിഹാസ ഗായിക ആശ ഭോസ്‌ലെയുടെ വിയോഗത്തോടെ ബോളിവുഡിനും ഇന്ത്യൻ സംഗീത ലോകത്തിനും നഷ്ടമായത് തലമുറകളെ ഹരം കൊള്ളിച്ച അത്ഭുത പ്രതിഭയെയാണ്. വൈവിധ്യത്തിെന്റെ ആ സ്വരമാധുരിക്ക് എന്നും മധുരപ്പതിനേഴായിരുന്നു പ്രായം. ഏഴുപതിറ്റാണ്ടിന്റെ കാലയളവിൽ സംഗീതത്തിന്റെ മാറിമറഞ്ഞ അഭിരുചികളെ അനായാസം കൈക്കൊണ്ട ഗായിക. ലതാ മങ്കേഷ്‌കരുടെ ഇളയ സഹോദരി. ഒരുപക്ഷേ, ലതാ മങ്കേഷ്‌കർക്കു പോലും അവകാശപ്പെടാൻ പറ്റാത്ത സംഗീതസഞ്ചാരം. രവീന്ദ്രസംഗീതം മുതൽ റീമിക്സുകൾവരെ വഴങ്ങുന്ന, ആശയ്ക്കുമാത്രം സാധ്യമായ അനായാസ ആലാപനവൈദഗ്ധ്യം. അതിനാൽത്തന്നെ ലോകത്തിൽ ഏറ്റവുമധികം റെക്കോഡു ചെയ്യപ്പെട്ട സ്വരം.
‘പിയാ തൂ’യിൽ തുടങ്ങി. ‘തൻ ഹാ തൻഹാ’ വരെ നീണ്ടു കിടക്കുന്ന, ക്ഷണിക്കുന്ന വശ്യതകൾ.
"സ്വയംവര ശുഭദിന മംഗളങ്ങൾ" എന്ന ഒറ്റ ഗാനംകൊണ്ട് മലയാളിസംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കാൻ ആശ ഭോസ്‌ലെയ്ക്ക് കഴിഞ്ഞു. വയസിനെ വെല്ലുന്ന യുവത്വവും, ഓരോ ഗാനത്തിലും നിറഞ്ഞുനിൽക്കുന്ന ജീവന്തതയും ചേർന്നപ്പോൾ, ആശ ഭോസ്‌ലെയുടെ ശബ്ദം ഒരു കാലഘട്ടത്തെ മാത്രം പ്രതിനിധീകരിക്കുന്നതല്ല—സംഗീതത്തിന്റെ അനശ്വരമായ സ്വരമായി അത് ഇന്നും മുഴങ്ങിക്കൊണ്ടിരിക്കുന്നു.