രാജേഷിന്റെ മൃതദേഹം കൊണ്ടുപോയതിൽ വീഴ്ച ഉണ്ടായെന്ന് കണ്ണൂർ കളക്ടർ
Author
Gramika Team
Published
August 8, 2026

കണ്ണൂർ: ചെറുപുഴ മീന്തുള്ളി കാര്യങ്കോട് പുഴയിൽ രക്ഷാപ്രവർത്തനത്തിനിടെ ഒഴുക്കിൽപെട്ടു മരിച്ച തിരുവനന്തപുരം സ്വദേശി ആർ.രാജേഷിന്റെ മൃതദേഹം കൊണ്ടുപോയതിൽ റവന്യു വകുപ്പിനു വീഴ്ചയുണ്ടായെന്ന് കലക്ടർ പി.വിഷ്ണുരാജ്. വീഴ്ച വരുത്തിയവർക്കെതിരെ നടപടിയെടുക്കും. മൃതദേഹം കൊണ്ടുപോകാൻ എല്ലാവിധ സംവിധാനങ്ങളും കൃത്യമായി ഒരുക്കാൻ നിർദേശം നൽകിയിരുന്നു. ഫ്രീസർ സൗകര്യമുള്ള സ്വകാര്യ ആംബുലൻസ് വിളിക്കാൻ പണം തടസ്സമായിരുന്നില്ല. എഡിഎമ്മിന്റെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ മന്ത്രിക്ക് റിപ്പോർട്ട് നൽകുമെന്നും കലക്ടർ പറഞ്ഞു. മൂന്നു ദിവസം പഴകിയ മൃതദേഹമായതിനാൽ എംബാം ചെയ്യാൻ കഴിയില്ലെന്നു മെഡിക്കൽ കോളജ് അധികൃതർ റവന്യു വകുപ്പ് അധികൃതരെ അറിയിച്ചിരുന്നു. ഫ്രീസറുള്ള ആംബുലൻസിന് പണം കൂടുതലാണെന്നു പറഞ്ഞാണ് പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലെ സാധാരണ ആംബുലൻസിൽ മൃതദേഹം കൊണ്ടുപോകാൻ പയ്യന്നൂർ തഹസിൽദാർ നിർദേശിച്ചത്. ഫ്രീസർ സൗകര്യമുള്ള സ്വകാര്യ ആംബുലൻസ് വിളിക്കാൻ പണം തടസ്സമായിരുന്നില്ലെന്നാണു കലക്ടറുടെ വിശദീകരണം.