ഭാര്യയെ കഴുത്തറത്ത് കൊലപ്പെടുത്തിയ കേസ്: ഭർത്താവിന് ജീവപര്യന്തം തടവും പിഴയും ശിക്ഷ
Author
Gramika Team
Published
July 24, 2026

തലശ്ശേരി: കുടുംബ വഴക്കിനെ തുടർന്ന് ഭാര്യയെ വീട്ടിനുള്ളിൽ പൂട്ടിയിട്ട് കഴുത്തറത്ത് കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് ജീവപര്യന്തം തടവും പിഴയും വിധിച്ചു. പെരിങ്ങത്തൂർ പുല്ലൂക്കരയിലെ പടികൂലോത്ത് വീട്ടിൽ സി. മോഹനനെയാണ് തലശ്ശേരി ഒന്നാം അഡീഷണൽ ജില്ലാ സെഷൻസ് കോടതി ശിക്ഷിച്ചത്. ഒന്നാം അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജി സി. ജെ. ഡെന്നിയാണ് പ്രതിക്ക് ജീവപര്യന്തം തടവും 50,000 രൂപ പിഴയും വിധിച്ചത്. 2021 ഡിസംബർ 22-ന് രാവിലെ 11 മണിയോടെയാണ് കേസിനാസ്പദമായ സംഭവം. കുടുംബ വഴക്കിനെ തുടർന്ന് പ്രതി ഭാര്യ പി. കെ. രതിയെ വീട്ടിനുള്ളിൽ പൂട്ടിയിട്ട് കഴുത്തറത്ത് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് കേസ്. വീട്ടിൽ നിന്ന് നിലവിളി കേട്ട് എത്തിയ അയൽവാസികൾ വീടിന്റെ മുൻവാതിലും പിൻവാതിലും അകത്തുനിന്ന് പൂട്ടിയ നിലയിൽ കണ്ടെത്തി. തുടർന്ന് വാതിൽ ചവിട്ടിപ്പൊളിച്ച് അകത്ത് കടന്നപ്പോഴാണ് രതിയെ കഴുത്തറത്ത നിലയിൽ മരിച്ചുകിടക്കുന്നതായി കണ്ടത്. സംഭവത്തിൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് വിചാരണ പൂർത്തിയാക്കി കോടതി പ്രതിക്ക് ജീവപര്യന്തം തടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ചത്.