ആയിത്തറ ഗോശാല റോഡ് നവീകരണം അനിശ്ചിതമായി നീളുന്നതിൽ വലഞ്ഞ് യാത്രക്കാരും നാട്ടുകാരും
Author
Gramika Team
Published
August 15, 2026

കൂത്തുപറമ്പ്: ആയിത്തറ ഗോശാല റോഡ് നവീകരണം പൂർത്തിയാവുന്നത് അനിശ്ചിതമായി നീളുന്നതിൽ വലഞ്ഞ് യാത്രക്കാരും നാട്ടുകാരും. റോഡ് തകർന്ന് കിടക്കുന്നത് ഇതുവഴിയുള്ള യാത്ര ദുഷ്കരമാക്കിയിരിക്കുകയാണ്. കുടിവെള്ള പദ്ധതിയുടെ പൈപ്പ് സ്ഥാപിക്കാനായി എടുത്ത കുഴി പൂർണ്ണമായും നികത്തി റോഡ് പൂർവ്വസ്ഥിതിയിലാക്കാത്തതും ദുരിതം ഇരട്ടിയാക്കുന്നുണ്ട്. നാട്ടുകാരും ഇതുവഴിയുള്ള യാത്രക്കാരും ഈ ദുരിതം പേറാൻ തുടങ്ങിയിട്ട് നാളുകൾ ഏറെയായി. റോഡ് പല ഭാഗങ്ങളിലും തകർന്ന് കുണ്ടും കുഴിയും രൂപപെട്ടതിനൊപ്പം വെള്ളക്കെട്ടും രൂക്ഷമാണ്. ബസ്സുകൾ ഉൾപ്പെടെ നിരവധി വാഹനങ്ങ ൾ കടന്ന് പോകുന്ന റോഡാണ് ഈ അവസ്ഥയിലാരിക്കുന്നത്. റോഡ് ഈ അവസ്ഥയിലായതോടെ വാഹനങ്ങൾ പലതും ദൂരം കൂടുതൽ ഉള്ള മറ്റ് വഴികളെ ആശ്രയിക്കുകയാണ്. ഇതുവഴി പോവുന്ന വാഹനങ്ങൾക്കാവട്ടെ കേടുപാട് സംഭവിക്കുന്നത് പതിവാണ്. കൂടി വെള്ള പദ്ധതിക്കായി എടുത്ത കുഴി കൃത്യമായി നികത്തി റോഡ് പൂർവ സ്ഥിതിയിലാവാത്തതും ഇതു വഴിയുള്ള യാത്ര ദുസ്സഹമാക്കുന്നുണ്ട്. റോഡ് നവീകരണം എത്രയും വേഗം പൂർത്തിയാക്കി ഇതുവഴിയുള്ള ഗതാഗതം സുഖമമാക്കണം എന്ന ആവശ്യം ശക്തമാണ്. അതെ സമയം നവീകരണത്തിന്റെ ഭാഗമായുളള മറ്റ് പ്രവൃത്തികൾ എല്ലാം പൂർത്തിയായതായും മഴ മാറിയാലുടൻ ടാറിങ്ങ് പ്രവൃത്തി നടത്തുമെന്നും പിഡബ്ല്യുഡി അധികൃതർ വ്യക്തമാക്കി.