G
Author
Gramika Team
Published
March 26, 2026

നിയമസഭാ തിരഞ്ഞെടുപ്പ്: മാതൃകാ പെരുമാറ്റച്ചട്ടം കർശനമായി പാലിക്കണമെന്ന് കേന്ദ്ര നിരീക്ഷകർ
കണ്ണൂർ: നിയമസഭാ പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാഷ്ട്രീയപാർട്ടികളും സ്ഥാനാർത്ഥികളും തിരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റച്ചട്ടം കർശനമായി പാലിക്കണമെന്ന് കേന്ദ്ര നിരീക്ഷകർ. കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന രാഷ്ട്രീയപാർട്ടി പ്രതിനിധികളുമായുള്ള യോഗത്തിലാണ് കേന്ദ്ര നിരീക്ഷകർ നിർദ്ദേശം നൽകിയത്. സ്ഥാനാർഥികളുടെ പ്രചാരണ ബോർഡുകൾ സ്വകാര്യ വ്യക്തിയുടെ അനുമതിയോടെ മാത്രം അവരുടെ സ്ഥലത്ത് സ്ഥാപിക്കുക. സർക്കാർ സ്ഥലങ്ങളിലോ പൊതു ഇടങ്ങളിലോ പ്രചാരണ ബോഡുകളോ മറ്റ് പ്രചാരണ സാമഗ്രികളോ സ്ഥാപിച്ചതായി കണ്ടെത്തിയാൽ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമായി കരുതി നടപടി ഉണ്ടാകും. സ്വതന്ത്രവും സംഘർഷങ്ങൾ ഇല്ലാതെയുമുള്ള തിരഞ്ഞെടുപ്പ് നടക്കുന്നതിന് രാഷ്ട്രീയ പാർട്ടികൾ മുൻകൈ എടുക്കണമെന്നും നിരീക്ഷകർ പറഞ്ഞു. ജില്ലയിൽ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട നിരീക്ഷണത്തിനായി 99 ഫ്ലയിങ് സ്‌ക്വാഡ്, 99 സ്റ്റാറ്റിസ്റ്റിക്‌സ് സർവേലൻസ് ടീം എന്നിങ്ങനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് ജില്ലാ കലക്ടർ അരുൺ.കെ.വിജയൻ പറഞ്ഞു. 11 മണ്ഡലങ്ങളിലേക്കുമുള്ള വോട്ടിങ് മെഷീനുകൾ സ്ട്രോങ്ങ് റൂമുകളിലേക്ക് മാറ്റി. 85 കഴിഞ്ഞ മുതിർന്നപൗരൻമാർ, ഭിന്നശേഷി വോട്ടർമാർ എന്നിവർക്കായുള്ള ഹോം വോട്ടിംഗ് മാർച്ച് 30ന് തുടങ്ങും. ഇതിനായി 203 അംഗ ഉദ്യോഗസ്ഥ സംഘത്തെ സജ്ജമാക്കിയതായും കലക്ടർ പറഞ്ഞു.