G
Author
Gramika Team
Published
June 24, 2026

കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന് ഇന്ന് സമാപനം
കൊട്ടിയൂര്‍: ഈ വര്‍ഷത്തെ വൈശാഖ മഹോത്സവം തൃക്കലശാട്ടോടെ ഇന്ന് സമാപിക്കും. നാല് ചതുശ്ശത നിവേദ്യങ്ങളില്‍ അവസാനത്തേതായ അത്തം ചതുശ്ശതം ചൊവ്വാഴ്ച നടന്നു. ഇതോടൊപ്പം വാളാട്ടം, കുടപതികളുടെ തേങ്ങയേറ്, കൂത്ത് സമര്‍പ്പണം എന്നിവയും നടന്നു. മഹോത്സവത്തിലെ അവസാനത്തെ ശീവേലിയും അത്തം നാളില്‍ പന്തീരടിക്ക് നടന്ന ശീവേലിയാണ്. ശീവേലി സമയത്ത് ചപ്പാരം ക്ഷേത്രത്തിലെ മൂന്ന് വാളുകളും എഴുന്നള്ളിച്ച് ഏഴില്ലക്കാരായ വാളശ്ശന്‍മാര്‍ വാളാട്ടം നടത്തി. തിടമ്പുകള്‍ വഹിക്കുന്ന ബ്രാഹ്മണര്‍ക്കഭിമുഖമായി മൂന്ന് പ്രദക്ഷിണം വെച്ചാണ് വാളാട്ടം നടത്തിയത്. തിടമ്പുകളില്‍ നിന്നും ദേവചൈതന്യം വാളുകളിലേക്ക് ആവാഹിക്കപ്പെടുമെന്നാണ് വിശ്വാസം. തുടര്‍ന്ന് കുടിപതികള്‍ പൂവറക്കും അമ്മാറക്കല്‍ തറയ്ക്കും മദ്ധ്യേയുള്ള സ്ഥാനത്ത് തേങ്ങയേറ് നടത്തി. ആയിരംകുടം അഭിഷേകവും കൂത്ത് സമര്‍പ്പണവും നടന്നു. രാത്രിയില്‍ പൂജയോ നിവേദ്യങ്ങളോ ഉണ്ടാകില്ല. ഇന്ന് തൃക്കലശാട്ടോടെ 27 നാള്‍ നീണ്ടുനിന്ന ഈ വര്‍ഷത്തെ വൈശാഖോത്സവം സമാപിക്കും.