G
Author
Gramika Team
Published
February 17, 2026

കളരിവിളക്ക് തെളിഞ്ഞു; ഏഴരക്കണ്ടത്തിൽ ഇനി പൊന്ന്യത്തങ്കം
കതിരൂർ: കേരള ഫോക് ലോർ അക്കാദമി, കതിരൂർ ഗ്രാമ പഞ്ചായത്ത്, പാട്യം ഗോപാലൻ സ്മാരക വായനശാല പുല്ലോടി എന്നിവയുടെ നേതൃത്വത്തിൽ നടക്കുന്ന 'പൊന്ന്യത്തങ്ക'ത്തിന് പൊന്ന്യം ഏഴരക്കണ്ടത്തിൽ തിരിതെളിഞ്ഞു. നിയമസഭ സ്പീക്കർ അഡ്വ എ എൻ ഷംസീർ ഉദ്ഘാടനം ചെയ്തു. പൊന്ന്യത്തങ്കം എന്ന വാക്ക് ലോകശ്രദ്ധയിലേക്ക് വളർന്നുവെന്നും കളരി അക്കാദമി വരുന്നതോടെ നാടിന്റെ സമഗ്ര വികസനത്തിന് മുതൽക്കൂട്ട് ആവുമെന്നും സ്പീക്കർ പറഞ്ഞു. കണ്ണൂർ റേഞ്ച് ഡി ഐ ജി യതീഷ് ചന്ദ്ര കോടിയേറ്റം നടത്തി. കതിരൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി പി സുജയ അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിങ് കമിറ്റി ചെയർപേഴ്സൺ എ പ്രദീപ് കുമാർ, ചൊക്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ അനൂപ്, കേരള ഫോക് ലോർ അക്കാദമി ജനറൽ കൗൺസിൽ അംഗം മിനി പ്രസാദ്, കതിരൂർ പഞ്ചായത്ത് വാർഡ് മെമ്പർ എ സജേഷ്, കേരള ഫോക് ലോർ അക്കാദമി പ്രോഗ്രാം ഓഫീസർ പി പി ലവ് ലിൻ, സംഘാടകസമിതി ജനറൽ കൺവീനർ എൻ പി വിനോദ് കുമാർ, എ വാസു, സജ്ജീവ് മാറോളി,സത്യലാൽ, തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് അങ്കത്തട്ടിൽ തിരുവങ്ങാട് സി.വി.എൻ. കളരി സംഘം, ഗജനാക കളരി, തിരുവനന്തപുരം മാരുതി കളരി സംഘം, മലപ്പുറം എപിഎം കളരി സംഘം എന്നിവ അവതരിപ്പിക്കുന്ന കളരി അഭ്യാസ പ്രകടനവും പൂരക്കളിയും കലാമത്സരമായി കൈകൊട്ടിക്കളിയും അരങ്ങേറി. തുടർന്ന് ഇതര സംസ്‌ഥാന ആയോധനാ കലാരൂപമായ 'താംഗ് അഹം യനബ', അനാർക്കലി മരയ്ക്കാർ ലൈവ് ഷോയും നടന്നു.